Thursday, April 1, 2010

എന്റെ ലോകം

ജനിച്ചപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ പരിചയപ്പെടാനുള്ള മഹാഭാഗ്യം...അച്ഛനന്ന് ദുബൈയിലായിരുന്നു. നന്നൂട്ടന്റെ ശബ്ദം അച്ഛനെ കേള്‍പ്പിക്കാന്‍ അച്ഛാച്ചനായിരുന്നു അച്ഛനെ വിളിച്ചത്. നന്നൂട്ടന്‍ വെറുതെ കരയുകയായിരുന്നു. പക്ഷെ അച്ഛന് ഒരുപാട് സന്തോഷം തോന്നിയിരുന്നു, ഒപ്പം വാവക്കുട്ടനെ കാണാന്‍ പറ്റാത്തതിന്റെ സങ്കടവും. ലോകത്തുള്ള സര്‍വ്വ പരിചയക്കാരും, ജനിച്ചത് ആണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും അതൊന്നുമറിയാതെ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു അമ്മ. എല്ലാമറിഞ്ഞ് അമ്മയെന്നെ കാണുമ്പോഴേക്കും രാത്രി 8 മണി കഴിഞ്ഞിരുന്നു. അമ്മിഞ്ഞ പാലിന്റെ മാധുര്യം ആദ്യമായി നുണഞ്ഞതിന്റെ അഹങ്കാരം! ഒരു മുഴുകുടിയായാലോ എന്നു പോലും ചിന്തിച്ചു പോയ നിമിഷം! അമ്മ ആദ്യമായി നന്നൂട്ടനെ കാണ്‍മ്പോള്‍ ഒരു മഞ്ഞ നിറത്തിലുള്ള ടൌവ്വലില്‍ പൊതിഞ്ഞു ചുറ്റിയായിരുന്നു വരവ്. ആശുപത്രിയില്‍ എന്നും ജനത്തിരക്ക് തന്നെയായിരുന്നു. അച്ഛമ്മയും, അച്ഛാച്ചനും, അമ്മമ്മയും, വല്യച്ഛനും, മാമന്മാരും, ആന്റിമാരും, ചേട്ടന്മാരും ചേച്ചിമാരും എന്നും എല്ലായ്പോഴും ചുറ്റിലും.ചുവന്ന് തുടുത്ത്, അമ്മയുടെ വയറിനോട് ചേര്‍ന്ന് അനക്കമില്ലാതെ കണ്ണ് മിഴിച്ച് ലോകത്തെ നോക്കി കാണാന്‍ തുടങ്ങിയ കാലം. മൂത്രമൊഴിച്ച് തുണി നനയുമ്പോള്‍ വാവിട്ട് കരഞ്ഞു തുടങ്ങിയത് പിന്നീടൊരു നല്ല സിഗ്നല്‍ കൂടെ ആയി മാറി. കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഏതു പാതിരാത്രിയിലും ഓടിവരുന്ന അമ്മമ്മ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അനുസരണയില്ലാത്ത രോഗങ്ങളെ തോല്പിക്കാനുള്ള കുത്തിവെപ്പുകളുടെ ബഹളം തുടങ്ങി. എനിക്കതത്രയ്ക്കൊന്നും പിടിച്ചില്ല! അതിനിടെ ഹൃദയത്തിലെവിടെയോ ഒരു കൊച്ചു ദ്വാരം അടയാതെ കിടക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാരുടെയും ഹൃദയമിടിപ്പ് നിലച്ചപോലായിരുന്നു. 5 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പുതിയ ശീലങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു.

No comments:

Post a Comment